ലാഹോർ: ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ സഹോദരി അലീമ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ലഹോറിലെ വീട്ടിൽനിന്ന് കസ്റ്റഡിയിൽ എടുത്ത അലീമയെ കോട് ലഖ്പത് ജയിലേക്ക് അയച്ചെന്നാണ് റിപ്പോർട്ട്.
ഇമ്രാന്‍റെ മോചനം ആവശ്യപ്പെട്ട് തെഹ്‌രിക് ഇ ഇൻസാഫ് പാർട്ടി (പിടിഐ) മാർച്ച് നടത്താനൊരുങ്ങവേയാണ് അറസ്റ്റ്. ലാഹോറിലെ ഡെപ്യൂട്ടി കമ്മീഷണറാണ് അലീമയെ അറസ്റ്റ് ചെയ്ത് 30 ദിവസത്തേക്കു കസ്റ്റഡിയിൽ സൂക്ഷിക്കാൻ ഉത്തരവിറക്കിയത്. അലീമ പൊതുവേദികളിലെത്തുന്നത് സുരക്ഷാഭീഷണി സൃഷ്ടിക്കുമെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയതെന്ന് അധികൃതർ വിശദീകരിച്ചു.
സെപ്റ്റംബർ 27നാണ് തലസ്ഥാനമായ ഇസ്‌ലാമാബാദിലേക്ക് പിടിഐ മാർച്ച് നടത്തുന്നത്. എന്തു വിലകൊടുത്തും മാർച്ച് തടയുമെന്ന് പാക് ആഭ്യന്തരമന്ത്രി മൊഹ്‌സിന് നഖ്‌വി വ്യക്തമാക്കിയിട്ടുണ്ട്.